
മൂന്നു യുവാക്കൾ ചേർന്ന് പതിനഞ്ചുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഡീഷയിലെ പുരിയിലാണ് സംഭവം. ഇന്നു രാവിലെ എട്ടരയോടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാക്കൾ ആക്രമിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ഭാർഗവി നദിക്ക് സമീപം വിജനമായ പ്രദേശത്തുവെച്ച് അക്രമികൾ തടഞ്ഞുനിർത്തി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വ്യക്തിപരമായ പക കുട്ടിയോട് ആർക്കുമില്ലെന്നാണ് കുടുംബം അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്നും രക്ഷപെട്ട കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.











